50 ഗാനങ്ങള്‍ തികഞ്ഞ അവസരത്തില്‍ ഈ ബ്ളോഗ് എന്‍റെ മാനസഗുരുവായ ശ്രീ.ശ്രീകുമാരന്‍ തമ്പിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നു.

Thursday 15 December 2011

62


അരികില്‍ നീ ഉണ്ടായിരുന്നെങ്കിലും സഖീ
നിന്നെ കാണാന്‍ കഴിയാതെ കടന്നു പോയി
ഒന്നറിയാന്‍ കഴിയാതകന്നു പോയി

കാതിലൊരു കാലൊച്ച കേള്‍ക്കും നേരം
നിന്‍ പാദസരത്താളം കൊതിച്ചിരുന്നു
നക്ഷത്രദീപങ്ങള്‍ മാനത്തെ മണ്‍ചിരാതില്‍
മിന്നിത്തിളങ്ങുന്ന നേരമെല്ലാം
ചാരെയണഞ്ഞെന്റെ മാറിലെ ശ്രീലക-
വാതില്‍ തുറന്നു നീ പുഞ്ചിരിച്ചു
നിന്‍ സുസ്മേരസൂനമെല്ലാം ഞാനിറുത്തു

ദൂരെയൊരു കോകിലം പാടും നേരം
നിന്‍ കൊഞ്ചല്‍ കിളിനാദം കൊതിച്ചിരുന്നു
വെള്ളിക്കിരണങ്ങള്‍ ആമ്പല്‍പ്പൂക്കുളത്തട്ടില്‍
ചിന്നിപ്പൊഴിയുന്ന നേരമെല്ലാം
താനേ അടയുന്ന നിദ്രാക്കവാടത്തിന്‍
ഓടാമ്പല്‍ മെല്ലെയുടഞ്ഞു വീണു
നീ വാതില്‍ തുറന്നുവെന്നില്‍ കൂട്ടിരുന്നു

Friday 15 July 2011

61

കനകാംബരങ്ങള്‍ വിരിയും
എന്‍ നാടിന്‍ ലാവണ്യം കണ്ടുവോ തിങ്കളേ?
ഹരിതാഭ തിങ്ങി തുടിക്കും
ഈശ്വരന്‍ സ്വപ്നമായ് കണ്ടിതു തീര്‍ത്തപോല്‍

ആലില പോലുമീ പൂങ്കാറ്റിന്‍ കുളിരില്‍
പാടുന്ന സംഗീതം കേട്ടോ
സുരലോക തേജസ്സു പൂരിതമാക്കുവാന്‍
ഇളയില്‍ പണിഞ്ഞൊരു സ്വര്‍ഗ്ഗമല്ലോ
ഇവിടെ മലയും ദേവനല്ലോ
കളം പാടുംപുഴ പുണ്യാഹമല്ലോ (കനകാംബരങ്ങള്‍ )

തീരങ്ങള്‍ പോറ്റുമീ കേരത്തിന്‍ കേദാരം
പൂര്‍ണ്ണേന്ദൂ നിന്നുള്ളിലുണ്ടോ?
വരിനെല്ലിന്‍ കതിരാല്‍ നിറപൊലി തീര്‍ക്കും
പാടങ്ങള്‍ ചൊരിയുന്ന ചന്തമുണ്ടോ
ഇവിടെ പ്രകൃതി അമ്മയല്ലോ
നിത്യ ലാവണ്യത്തിന്‍ ശ്രീദേവിയല്ലോ (കനകാംബരങ്ങള്‍ )

Sunday 26 June 2011

60

പൂമുഖപ്പടിയില്‍ ഒരു തുമ്പപ്പൂ പോലെ
ചുരുള്‍ മുടിത്തുമ്പത്ത് തുളസിയുമായ്
നീ വന്ന നേരത്താ പേരാലിന്‍ ചോട്ടില്‍
നിന്നെന്നുള്ളം കണിക്കൊന്നയായി പൂത്തു

പൂവേ നിന്‍ ദളം തഴുകും തെന്നലില്‍
ഞാനൊരു മലരായി
തേന്‍ നുകരുന്നൊരു ശലഭത്തിന്‍ ചിറകിലെന്‍
അനുരാഗപരാഗം കൊടുത്തയച്ചു (പൂമുഖ)

താരേ നിന്‍ മണം ഒഴുകും തെന്നലില്‍
ഞാനൊരു മഴയായി
നിന്‍ മൃദുവേണിയില്‍ അണിയിക്കാന്‍ മഴവില്ലിന്‍
നിറമേഴും എന്മാറില്‍ കുടഞ്ഞെടുത്തു (പൂമുഖ)

Monday 13 June 2011

59

കണ്ണും കരളും നനഞ്ഞീടില്‍
ഉള്ളിന്‍ മുകിലും മഴയായ് പൊഴിഞ്ഞീടില്‍
നിന്‍ ചാരേ അണയും ഞാന്‍
ഒരു ഛത്രമായ് വിരിയും നിന്നില്‍

പ്രാണനായ് നീ വന്നീടുകില്‍
ഈറന്‍ തോരും മിഴിയില്‍ താനെ

പത്തുവെളുപ്പിനു മുറ്റത്ത് ഞാനൊരു
പട്ടുകസവിനാല്‍ മണ്ഡപം കെട്ടും
നിന്മുഖം വിരിയവേ പുടവ ഞാന്‍ നല്കിടും
ചാരത്ത് നിന്നുനീ മന്ത്രം ചൊല്ലും
സുമംഗലീ നിന്‍ നാണം പടരും

കുത്തുവിളക്കിനു ചുറ്റുമായ് നാമന്ന്
ഏഴു പ്രദക്ഷിണം വച്ചു വരുമ്പോള്‍
പൂക്കളായ് വിരിയുമെന്‍ ഉള്ളിലെ പ്രണയവും
മാറത്ത് ചാര്‍ത്തിയ മാല്യം പോലും
നവമിഥുന കുളിരണിയും

58

തന്നാരം കൊഞ്ചുന്ന കാറ്റേ തഞ്ചത്തില്‍ ചൊല്ലാമോ
സ്നേഹത്തിന്‍ പാലാഴി പേറും എന്നമ്മെ കാണുമ്പോള്‍
പല നാട് പല നാളലഞ്ഞു ഞാന്‍ നീന്തി
അനുഭവ കാളിന്ദി തന്നില്‍
കണ്ടീലയുലകത്തിലെങ്ങുമെന്‍ അമ്മതന്‍
മടിയിലെ വാത്സല്യ പൂക്കള്‍

സ്നേഹാര്‍ദ്രമാമാഴി തുള്ളിത്തുളുമ്പുമാ
ഹൃദയത്തില്‍ ക്ഷമതന്‍ പ്രപഞ്ചം
അലഞ്ഞെത്രനാള്‍ ഞാന്‍ പല പുണ്യഭൂവില്‍
നറുസ്നേഹബിന്ദുക്കള്‍ തേടി
കണ്ടീലയെങ്ങെങ്ങുമെന്നമ്മമനം കാക്കും
അണയാത്ത സ്നേഹത്തിന്‍ ദീപം

അലിവിന്‍നിലാവിന്നഴകാര്‍ന്ന രൂപം
തെളിനീരില്‍ ചാലിച്ച നയനം
കരഞ്ഞെത്രരാവും പകലും മനസ്സില്‍
ഒരുസ്നേഹബാഷ്പം തിരഞ്ഞു
കണ്ടീലയെങ്ങുമെന്നമ്മതന്നുമ്മപോല്‍
പതറാത്തൊരൂഷ്മള സ്പര്‍ശം

Sunday 12 June 2011

57

മുല്ലപ്പൂ സൗരഭമെല്ലാം പൂന്തെന്നല്‍ കള്ളനെടുത്തേ
ഉള്ളം കൈ വാരി നിറച്ചവന്‍ നാടാകെ പാറി നടന്നേ
പൂവാക കൂട്ടിലിരിക്കും
കുഞ്ഞാറ്റക്കുഞ്ഞിനൊരുങ്ങാന്‍
അവന്‍ നുള്ളി നല്കി പൂമണം

പൊന്നിന്‍ കുംഭം തേടി വന്നവന്‍ ഏമ്പുല്ലേറ്റ്  നില്ക്കുന്നേ
മിന്നല്‍ പായും ഭീത രാത്രിയില്‍ കണ്ണഞ്ചിപ്പോയ് നില്ക്കുന്നേ
നാടാകെ കഥകള്‍ ചൊല്ലി
തോരാതെ നുണകള്‍ പാടി
കയ്യാലപ്പൊത്തില്‍ നിറയെ
മുല്ലപ്പൂ നറുമണമാണേ
ഊരാകെ പാറി പാട്ടുമായ്

വിണ്ണില്‍ ചന്ദ്രന്‍ പൂവിറുക്കവേ തഞ്ചം കാത്ത് നില്ക്കുന്നേ
കണ്ണില്‍ തങ്ങും ഭീതി ഉള്ളിലോ നീറും കനലാകുന്നേ
രാവാകെ ശ്രമങ്ങള്‍ പാളി
പാഴാക്കി സമയം പാതി
നാട്ടാരോ കൂട്ടം അണഞ്ഞേ
ആര്‍പ്പുവിളിച്ചൂളമടിച്ചേ
ഊരാകെ കൊട്ടും മേളമായ്

Saturday 11 June 2011

56


ചിന്തകളാലൊരു സിംഹാസനം തീര്‍ത്തു
അതിലൊരു മണിരൂപം കൊത്തി വെച്ചു
മാനസനിള കടഞ്ഞെടുത്ത വെണ്‍മുത്തുകള്‍
ഒതുക്കി നിന്‍പേരതില്‍ കൊത്തി വെച്ചു

കണ്ണിമ പൂട്ടിയാല്‍ രാവില്‍ പൂര്‍ണ്ണേന്ദു
ഉദിച്ചപോല്‍ മിന്നും നിന്‍ മന്ദഹാസം
കണ്ണു തുറന്നാലോ കണ്ണെത്താ ദൂരത്തും
പൂവിരിയുംപോല്‍ നിന്‍ ഇമചലനം

കാല്‍ത്തള കൊഞ്ചുന്ന പാദം നീട്ടി നീ
കളമിട്ടാല്‍ ചിന്നുന്നു ചന്ദ്രകാന്തം
നിന്നെ തഴുകുവാന്‍ കൈയെത്തും നേരത്ത്
കുളിരണിയുന്നെന്നും എന്‍ ഹൃദന്തം

Monday 6 June 2011

55

എന്‍റെ കളി വീടിന്‍ ചില്ലു കിളിവാതില്‍
മുട്ടി മറഞ്ഞവള്‍ ഇവളാരോ
മെല്ലെ മണി മാറിന്‍ ചിത്ര നടവാതില്‍
പാതി തുറന്നവന്‍ ഇവനാരോ
അവള്‍ മതിമണി മിഴികളിലലതല്ലും
അഴകുമായ് കടന്നുവെന്നകതാരില്‍
അവന്‍ പനിമതി മിഴികളില്‍ കുറുമ്പിന്‍റെ
തളിരുമായ് പടികടന്നകതാരില്‍

തൂവാനം പൊഴിയും പോല്‍
അവന്‍ അരികത്തണയുമ്പോള്‍
മനമാകെ നുരയുന്നു
നറുപനിനീര്‍ കടലലകള്‍
അവന്‍ കുടമുല്ല വിരിയുന്നയധരത്തില്‍
ചിരിയുമായ്  ചുവടുവച്ചകതാരില്‍ (എന്‍റെ)

അനുലാസം തുള്ളും പോല്‍
മൃദുവളകം ഉലയുമ്പോള്‍
മിഴിയാകെ നിറയുന്നു
നിറപൊലിയായ് സുമദലങ്ങള്‍
അവള്‍ കരിവള അണിഞ്ഞതിമധുരത്തിന്‍
കിഴിയുമായ്  പടര്‍ന്നുവെന്നകതാരില്‍ (എന്‍റെ)

54

**************************************************************************************************************** ടെക്നോപ്പാര്‍ക്കിലെ കമ്പനികളുടെ കലാസാംസ്കാരിക കൂട്ടായ്മയായ 'നടന'യുടെ ഥീം ഗാനമായി സ്വീകരിക്കപ്പെട്ട വരികള്‍
****************************************************************************************************************

നടന സുലളിത കലകള്‍തന്‍ വിളഭൂമി
നവയുഗത്തിന്‍ ഉജ്ജ്വലാഭയുണര്‍ത്തും
നാനാത്വത്തില്‍ ഏകത്വമലിയും സമതവിളയാടും

നാട്യ ശാസ്ത്ര ബോധമുണരും
അഭിനയദര്‍പ്പണവുമുണരും
കലാദേവത നടനമാടും
അരങ്ങിന്‍ മധുരിമയില്‍ (നടന)

ഭാവമുദ്രാനാട്യവാദ്യങ്ങള്‍
മധുരമൊഴിതന്‍ കടലലകള്‍
കുലീനകലതന്‍ പൈതൃകത്തിന്‍
ദീപധ്വജം ഉയര്‍ത്തും (നടന)

Sunday 5 June 2011

53

സുഖദു:ഖങ്ങളല്ലോ എന്നുമീ മണ്ണില്‍
ജീവനൊരര്‍ത്ഥം നല്കീ
ജീവിത യവനികയ്ക്കിരുപുറമായ്
നിഴലുകള്‍ കനവുകള്‍ ചിരമേകി

അഴലിന്‍ അലതല്ലും തീരത്ത് നിന്നൊരു
അംഗാരകമിന്നെടുത്താല്‍
തിരിയും കാലത്തിന്‍ ഭാവം മാറീടും
മാണിക്യങ്ങള്‍ നാളെ തെളിയും
പതറാതെ മിഴി നനയാതെ
കാലത്തിന്‍ കനികളെ സ്വീകരിക്കൂ (സുഖദു:ഖ)

നിറഞ്ഞ മനസ്സിലും ചേക്കേറും ആശതന്‍
അകാശത്താമര നുള്ളാം
സുഖത്തിന്‍ പാടങ്ങള്‍ പൂത്തു നിന്നാടും
മാധുര്യപ്പൂങ്കനി പൊഴിയും
കരയാതെ വിധി പഴിക്കാതെ
കാലത്തിന്‍ പവിഴങ്ങള്‍ സ്വീകരിക്കൂ (സുഖദു:ഖ)

Saturday 28 May 2011

52

പൊന്‍ കസവുകള്‍ ഞൊറിഞ്ഞുടുത്തുണരൂ നീ
ചെങ്കതിര്‍ അണിയൂ പൊന്മലര്‍ ചൊരിയൂ
കിളിമകള്‍ കൊഞ്ചും കവിത കേട്ടാടൂ
പുതു പുലരിതന്‍ അഴകായ് നിറയൂ

തേക്കുപാട്ടൊഴുകും രാഗസാനുകളില്‍
ജീവതാളമായ് ഉദിച്ചുണരൂ
പൂക്കളായ് വിരിഞ്ഞ വാക്കുകള്‍ പ്രണയ
ശകലമായ് മലര്‍ വനികളായ് ( പൊന്‍ )

പുള്ളോര്‍ പാട്ടിടറും നോവിന്‍ കാവുകളില്‍
ദീപമാലയായ് തെളിഞ്ഞുണരൂ
നാളമായ് ജ്വലിച്ച നോവുകള്‍ പ്രണയ
കനികളായ് തുടര്‍ കഥകളായ് ( പൊന്‍ )

51

****************************************************************************************************************  ടെക്നോപ്പാര്‍ക്കിലെ കമ്പനികളുടെ കലാസാംസ്കാരിക കൂട്ടായ്മയായ 'നടന'യുടെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ട യുഗ്മ ഗാനം.
****************************************************************************************************************

ഒഴുകു നീ പ്രണയ തീര്‍ത്ഥമായെന്നില്‍
തഴകു നീ സുകൃതവീചിയായ്
നിന്‍ സ്നേഹസംഗീത ഗംഗാതീര്‍ത്ഥം ഞാന്‍
എന്‍  സ്നേഹസംഗീത ഗംഗാപുളിനം നീ

മധുരമീസ്നേഹമനുപമം
പ്രേമമധുകണം തൂകി നീയെന്നില്‍
അരിയെതന്നലായ് തഴകു നീ
എന്നും പ്രണയേമഘമായൊഴുകാം ഞാന്‍  (2)

ഒരു രാജഹംസമായ് നീ മുന്നില്‍
മദമൂറും പൊയ്ക ഞാനായി
വെണ്‍പ്രാവുപോലെന്നും നീയെന്നില്‍
നറുപ്രേമഹര്‍ഷമായ് മാറി
നിന്‍ സ്നേഹസംഗീത ഗംഗാതീര്‍ത്ഥം ഞാന്‍
എന്‍  സ്നേഹസംഗീത ഗംഗാപുളിനം നീ

സുരഭിലം സ്നേഹമനശ്വരം
പ്രേമമധുവനം തീര്‍ത്തു നീയെന്നില്‍
പ്രണയദീപമായ്  ഉതിരു നീ
എന്നും ഹൃദയനാളമായ് ഉണരാം ഞാന്‍  (2) (ഒഴകു നീ)

നീ തരുമീ ശുഭ സുന്ദര നിമിഷം
ശ്വാസമായ് എന്നുമെന്‍  ജീവനിലലിയും
ആര്‍ദ്രമാം അനുരാഗക്കതിരല്ലേ നീ
പ്രാണനായ് അകതാരില്‍ പൂക്കില്ലേ

സുരസുമമാകാം മൃദുദലമാകാം
ഒരു മലര്‍വനി നിന്നില്‍ തീര്‍ക്കാം ഞാന്‍
ഋതുപതിയായ് ഞാന്‍ മധുകരമായ് ഞാന്‍
ഒരു മധുവസന്തം നിന്നില്‍ തീര്‍ക്കാം

Saturday 21 May 2011

50

ഒരു രാഗം നിനക്കായി പാടാന്‍ മറന്നു ഞാന്‍
ഒരു വീണാതന്ത്രിയായി നീറി നിനക്കായ് ഞാന്‍
വിരഹത്തിന്‍ മൊട്ടുകള്‍ വിടര്‍ന്നു തുളുമ്പിയെന്‍
കണ്ണിലെ മാരിവില്ല് വീണുടഞ്ഞുപോയ്

മൗനരാഗങ്ങളാല്‍ നാം പാടിയെത്ര ഗാനം
പ്രേമത്തിന്‍ സാനുവില്‍ പാകി നാമെത്ര സൂനം
ചിരിച്ചും കരഞ്ഞും പങ്കിട്ട സ്വപ്നങ്ങള്‍
ഒരു മുറിപ്പാടുപോല്‍ എന്‍റെയോര്‍മ്മയില്‍
മറക്കുമോ നീയതെല്ലാം നീണ്ട യാത്രയില്‍ (ഒരു രാഗം)

മിഴിയിലെ വര്‍ണ്ണം ചോരുമീ ശോക രാവില്‍
ഭീതസ്വപ്നങ്ങളില്‍ കൂട്ടുനിന്‍ നിഴല്‍ മാത്രം
പതിയെ മനസ്സില്‍ ഒഴുകി വന്നെത്തും
ഒരു മയില്‍പ്പീലിപോല്‍ നിന്‍റെയോര്‍മ്മകള്‍
സുഖമൂറും നിമിഷങ്ങള്‍ വീണ്ടുമേകുവാന്‍ (ഒരു രാഗം)

Monday 16 May 2011

49

മഞ്ചുമനോഹര തീരം തേടി
പോവുകയാണെന്‍ പ്രാണന്‍ ദൂരെ
കരകാണാതെ കായലിനോളം
നീന്തിടും പോലെന്‍ മൌനം കൂടെ

കേള്‍ക്കുന്നുവോ നിങ്ങള്‍ ജീവന്‍റെ നീള്‍വിളി
തേങ്ങലില്‍ പോലും ആശതന്‍ മധുമൊഴി
കേള്‍ക്കാന്‍ അരുതാതെ കേട്ടാല്‍ അറിയാതെ
ഒഴുകുന്നുവെന്നും കാലത്തിന്‍ അലകള്‍
മറക്കുന്നു നമ്മള്‍ പൊയ്പ്പോയ കഥകള്‍

കാണുന്നുവോ നിങ്ങള്‍ ജീവന്‍റെ തീമിഴി
മങ്ങുന്നുവെങ്ങും മോഹത്തിന്‍ തിരിമിഴി
കാണാന്‍ അരുതാതെ കണ്ടാല്‍ അറിയാതെ
തുടരുന്നുവെന്നും കാലത്തിന്‍ ഗമനം
മറക്കുന്നു നമ്മള്‍ പിന്നിട്ട വഴികള്‍

Wednesday 27 April 2011

48

ഒരു ചെറു കിളിയായ് പറന്നുയരാന്‍
ഉള്ളില്‍ ചെറിയൊരു മോഹം
ഒരു ചെറു കാറ്റില്‍ ചിറകടിച്ചീടാന്‍
മനസ്സില്‍ കുഞ്ഞൊരു മോഹം
ഭാരങ്ങളെല്ലാം പൂമ്പൊടിയാക്കി
കാറ്റില്‍ പറത്തുവാന്‍ മോഹം

കണ്ണടച്ചന്ധരായ് മാറുന്ന കൂട്ടര്‍ക്ക്
ദേശികനാകുവാന്‍ മോഹം
ഇരുളില്‍ നീറുന്ന കരളുകള്‍ക്കുള്ളില്‍
ദീപമായ് തെളിയാന്‍ മോഹം
കണ്ണിലും കരളിലും പ്രേമത്തിന്‍ നാമ്പുകള്‍
വിടര്‍ത്തുവാന്‍ ഉള്ളില്‍ മോഹം (ഒരു ചെറു)

സ്നേഹത്തിന്‍ സംഗീതം പാടുന്ന തംബുരു
തന്ത്രികളാകുവാന്‍ മോഹം
കാരുണ്യ തീര്‍ത്ഥം ഒഴുക്കും വലംപിരി
ശംഖൊലിയാകുവാന്‍ മോഹം
സ്നേഹവും കരുണയും തളിരായ് വിരിയും
പൂവനി തീര്‍ക്കുവാന്‍ മോഹം (ഒരു ചെറു)

Thursday 31 March 2011

47


ഒന്നും പറയാതെ പോയതെന്തേ
വിട ചൊല്ലാതെ നീ പോയതെന്തേ
പ്രേമത്തിന്‍ മഴത്തുള്ളി വീഴ്ത്തി നീ വേഗം
കാറ്റിലലിഞ്ഞെങ്ങോ മറഞ്ഞതെന്തേ

ജീവനില്‍ നീ തെളിച്ച ദീപങ്ങള്‍
ഇന്നെന്‍ നിശ്വാസത്തില്‍ കരിതിരിയായ്‌
കണ്ണുകള്‍ നൊമ്പരം മറക്കുവാനായി
ആ തിരികളെ കുതിര്‍ക്കുന്നു
ആ കരിതിരി കെടുത്തുന്നു (ഒന്നും)

പ്രാണനില്‍ നീ ചൊരിഞ്ഞ പുഷ്പങ്ങള്‍
മനം നോവും കാറ്റില്‍ കരിയുകയായ്‌
നിന്മുഖം ഓര്‍മ്മയില്‍ മായാതിരിക്കുവാന്‍
ആ മുകുളങ്ങള്‍ തളിര്‍ക്കുന്നു
എന്‍ നയനങ്ങള്‍ നനയ്ക്കുന്നു (ഒന്നും)

Tuesday 22 March 2011

46

പൊന്നും പൂവും പുന്നാരത്തിന്‍ മുത്തും നല്‍കാം ഞാന്‍
നീയുണ്ടെങ്കില്‍ പൊന്നും പൂവും മുത്തും വേണ്ടല്ലോ
പെണ്ണേ നിന്നെ കണ്ടിട്ടെന്‍റെ മിഴിയാടുന്നെ
നിന്നെ കണ്ടിട്ടെന്നും നെഞ്ചം കളിയാടുന്നെ

കാട്ടില്‍ കുറുകുന്ന കുട്ടത്തിപ്രാവേ
കാലില്‍ മറുകുള്ള ചോലച്ചെങ്ങാലീ
നീയൊന്നു വിളിച്ചാല്‍ കൂടെ പോരും പൂവമ്പന്‍
കരിനീലക്കണ്ണെഴുതി പൊട്ടും തൊട്ടാല്‍
ശിരസ്സില്‍ ഞാന്‍ കുങ്കുമത്തിന്‍ ചന്തം ചാര്‍ത്താം

മേട്ടില്‍ കറങ്ങുന്ന വമ്പുള്ള ചെക്കാ
കണ്ണില്‍ കുറുമ്പുള്ള കൈതവശാലി
നീയൊന്നു വിളിച്ചാല്‍ കൂടെ പോരും ഞാനെന്നും
മംഗല്യസൂത്രമെന്നുമെന്‍ മാറില്‍ ചൂടാന്‍
ചെറുകാശി താലി തന്നാല്‍ ജന്മം ധന്യം

Monday 21 March 2011

45

പുലര്‍കാല ചിന്ദൂര ഭാസമേ
പൊന്‍ചക്രവാളത്തിന്‍ നാളമേ
ഉഷസ്സെന്നുമുഴിഞ്ഞൂതി ഓമനിക്കും
പനിനീര്‍ കതിരല്ലോ നീ

എന്നുമീ ഭൂമിയേ വാരിപ്പുണരും നീ
ഈ വിശ്വം ശോഭയാല്‍ പൂരിതമായ്‌
ചേണാര്‍ന്ന നിങ്കതിര്‍ മാല കൊരുക്കുവാന്‍
ആഷാഢമേഘങ്ങളില്ലേ (പുലര്‍കാല)

നീതരും ജ്വാലകള്‍ ആളിപ്പടര്‍ന്നിതാ
ഈ വിശ്വം ബോധത്തിന്‍ പൂര്‍ണ്ണകുംഭം
നീവഴി കാട്ടിയീ ഭൂവില്‍ നടന്നെത്ര
ആതുംഗദര്‍ശനരത്നം (പുലര്‍കാല)

Saturday 19 March 2011

44

വര്‍ഷകാലമേഘകുംഭം ഒഴിഞ്ഞു
ശൈത്യമഞ്ഞിന്‍ കണിക വീണലിഞ്ഞു
മധുമാസതെന്നലേറ്റ് നവജീവനാമ്പുണര്‍ന്നു
ഹൃദയരേഖകളൊന്നായ് വിരിയുന്നു

അങ്ങകലേ പൂങ്കിനാവിന്‍ നടതുറന്നു
ഇങ്ങിവിടെ നവമിഥുന തേരുണര്‍ന്നു
ഇന്നിവിടെ പൊന്നുഷസ്സിന്‍ കതിരുതിര്‍ന്നു
ദേവലോകം പൊലുമഞ്ചും സ്വര്‍ഗ്ഗമുണര്‍ന്നു

മംഗളം നേരും ലോകരിന്നീ
നന്മകള്‍ പെയ്യും പുലരികളില്‍
ഭാവുകം ചോരും നേര്‍ത്ത മാല്യം
പോലെ സ്നേഹത്തിന്‍ പുതുമുകുളം
ഉണരും പൊന്നുഷസ്സില്‍ സ്നേഹമഞ്ചം
തുടിക്കും ജീവിതത്തിന്‍ ഹൃദയസ്പന്ദം (വര്‍ഷ)

പാലമൃതും പഴവുമായി കഥതുടങ്ങും
ജീവിതവും കടമകളും തേരിറങ്ങും
അന്നവിടെ വയമ്പുകളില്‍ തേനൊഴുക്കൂ
ഭാവുകങ്ങള്‍ നേരുവാനായ് സ്വര്‍ഗ്ഗമുണരും

മംഗളം നേരും ലോകരിന്നീ
നന്മകള്‍ പെയ്യും പുലരികളില്‍
ഭാവുകം ചോരും നേര്‍ത്ത മാല്യം
പോലെ സ്നേഹത്തിന്‍ പുതുമുകുളം
ഉണരും പൊന്നുഷസ്സില്‍ സ്നേഹമഞ്ചം
തുടിക്കും ജീവിതത്തിന്‍ ഹൃദയസ്പന്ദം (വര്‍ഷ)


Friday 18 March 2011

43

സ്വപ്നങ്ങള്‍ നീര്‍ക്കുമിള പോലുടഞ്ഞു
ജീവിതപോതം ആടിയുലഞ്ഞു
കരകാണാതെ ഓളങ്ങള്‍ അകന്നു
ആഴിയിലിന്നു ഞാന്‍ ഏകനായി

ഏകനായി കരയുന്ന കാറ്റും
മൂകമായി തഴുകുന്നിലകളെ
മൂടിവെച്ച വേദനകള്‍
തുടിപ്പൂ ദലമര്‍മ്മരങ്ങളില്‍
തപ്തമീ നിശ്വാസങ്ങള്‍
പ്രാണന്‍ ഉതിര്‍ക്കും നിശ്വാസങ്ങള്‍ (സ്വപ്നങ്ങള്‍ )

ആര്‍ദ്രമായ തിരമാലകളെ
ഓമനിച്ചു കരയുന്നകരയില്‍
ഓടിയെത്തും നൊവുകളാല്‍
തുളുമ്പിടുന്നു ഓര്‍മ്മകളും
ഓര്‍മ്മകള്‍ ആശ്വാസങ്ങള്‍
പ്രാണന്‍ കൊതിക്കും ആശ്വാസങ്ങള്‍ (സ്വപ്നങ്ങള്‍ )

Thursday 17 March 2011

42

മേലേ മാനത്തന്തിയാവുമ്പോള്‍
സൂര്യനെയുന്തി മാറ്റണം
രാവില്‍ മാനം ചൂടുമിന്ദുപൂവിന്‍
തുഞ്ചം മിനുക്കി വെയ്ക്കണം
മോഹം എങ്ങും നന്മകൊണ്ട് കീഴടക്കാന്‍
മാറ്റും ഞങ്ങളിന്നലത്തെ ശരികളിന്ന്

മാനം മുട്ടെ പൊങ്ങുമിന്നു ഞങ്ങളെല്ലാം
കാതം എത്ര താണ്ടണം
രാവില്‍ മന്ത്ര മോതിരമണിഞ്ഞു പിന്നെ
ചുറ്റും സൗരയൂഥവും
ലോകം ഇന്നു ഞങ്ങളൊന്നായ് കീഴടക്കും
സ്വര്‍ഗ്ഗം ഭൂവില്‍ കൊണ്ടുതരാം പകരമായി (മേലേ)

മൗനം വിട്ടു വാഗ്മിയാകും ഞങ്ങളെല്ലാം
കാതില്‍ ശബ്ദ കാഹളം
പോരിന്‍ ഈണം മൂളിഞങ്ങളൊന്നായ് പിന്നെ
മാറ്റും ചട്ടബന്ധനം
ലോകം ഇന്നു നമ്മളൊന്നായ് കീഴടക്കും
സ്വര്‍ഗ്ഗം ഭൂവില്‍ കൊണ്ടു വരാം പകരമായി (മേലേ)

41

സപ്തസ്വരങ്ങളെ തഴുകി
സ്വരലയമങ്കിതം ഒഴുകി
സപ്തസാഗരങ്ങള്‍ സ്വരരാഗഗംഗയില്‍
പുണ്യാഹതീര്‍ത്ഥമായൊഴുകി

കേളികൊട്ടുണരുന്നു അകലേ
ഉത്രാടരാവേറെയായി
പച്ചയും കത്തിയും ഇടയുന്നു
വിലോലരംഗമഞ്ചം ഉലഞ്ഞു
ഭീമസേനന്‍ പോരുവിളിച്ചിന്നും
ബകകീചകന്‍മാരെ ഹനിക്കുന്നു (സപ്ത)

മിനുക്കും താടിയും കഥയാടി
അരങ്ങിലാവേശമായി
ശുദ്ധമദ്ദളവും ഇടയ്ക്കയും
അസുരവാദ്യവുമിന്നുണര്‍ന്നു
ദക്ഷയാഗം കളിതട്ടിലാടി
രുക്മിണീസ്വയംവരം മംഗളമായ് (സപ്ത)

Wednesday 16 March 2011

40

തുലാഭാരം ഭൂമിയ്ക്ക് തുലാഭാരം
ക്ഷമകൊണ്ട് ഭൂമിയ്ക്ക് തുലാഭാരം
അതുറച്ചപ്പോളുണ്ടായതമ്മമനം

അമൃതം തുളുമ്പുന്ന കുംഭമല്ലേ
അതുനിറയേ സ്നേഹത്തിന്‍ തേനുമില്ലേ
ആ മനസ്സില്‍ വിരിയും മൊട്ടുകളെ
അന്‍പിന്‍ പവിഴങ്ങളെ ഞാനെടുത്തോട്ടേ (തുലാഭാരം)

അഭയം കൊടുക്കുന്ന ക്ഷേത്രമല്ലേ
അതില്‍ വാഴുന്ന ദേവത അമ്മയല്ലേ‌
ആ മനസ്സില്‍ ചോരുന്ന തീര്‍ത്ഥത്താലെ
എന്‍റെ പിഴവുകളെ ഞാന്‍ കഴുകട്ടേ (തുലാഭാരം)

39

എത്ര ഹൃദയം വാടി കൊഴിഞ്ഞു ഭൂവില്‍
ഏതു ധനം പൊലിയാതെ നിന്നീ മണ്ണില്‍
മര്‍ത്ത്യഹൃദയത്തില്‍ എന്നിട്ടുമെന്തിനീ
മത്സരഭാവങ്ങളെന്നും അതിമോഹഭാവനയെന്നും

സൗഹൃദമെന്നയാ മഹനീയ ഭാവത്തെ
കാത്തിടും ഹൃദയമിന്നുണ്ടോ
കപടതയല്ലോ ഉള്‍പ്പകയല്ലോ
കൃതകപടായോഗമല്ലോ മനുജനേ നയിക്കുന്നു
മരണം വരെയും വിഷയ സുഖങ്ങള്‍ക്ക്
അവനിന്നടിമയല്ലോ (എത്ര)

ഒരു സ്നേഹബിന്ദുവിലൂന്നി നില്‍ക്കുന്നൊരു
മാനവഹൃദയമിന്നുണ്ടോ
കരളഴകുണ്ടോ കനിവതിലുണ്ടോ
പ്രണയശകലങ്ങളുണ്ടോ പ്രപഞ്ചമേ പറയു നീ
മരിയ്ക്കും വരെയും സ്വാര്‍ത്ഥതയില്ലാതെ
ജീവിയ്ക്കും മനുഷ്യനുണ്ടോ (എത്ര)

38

പൂക്കാലം പൂത്തു വിടരുമീ വേളയില്‍
പൂമാനം തെളിഞ്ഞു വിരിയുമീ യാമത്തില്‍
നീഹാരമണിപുഷ്പം അണിഞ്ഞു നില്‍ക്കും
നിന്‍റെ നിറുകില്‍ ഗാന്ധാരം തൂകട്ടെ ഞാന്‍

ഓളങ്ങള്‍ ഇളക്കുമെന്‍ മനക്കടവില്‍
നിന്‍റെ പാദങ്ങളിളക്കുമീ സ്വപ്നവീചി
സുന്ദരസ്വപ്നത്തിന്‍ മധുരവീചികള്‍
നിറയുന്നീയരിയ കതിര്‍ മണ്ഡപത്തില്‍ (പൂക്കാലം)

ചായങ്ങള്‍ ഒഴുക്കിനാം അകച്ചുവരില്‍
വര്‍ണ്ണ പാളികള്‍ പോലെത്ര പടം വരയ്ക്കും
ഇന്നുനാം വരയ്ക്കുമീ ചിത്രങ്ങളെല്ലാം
ഓര്‍മ്മതന്‍വീഥികളില്‍ പിന്നെ തണലാകും (പൂക്കാലം)

37

നിന്മുഖം തേടുന്നു ഞാനെന്നും
നിന്‍ നിഴല്‍ തേടുന്നു ഞാനിന്നും
ജീവന്‍റെ ജീവനായ്‌ മനസ്സിലുറച്ചു നീ
പിന്നെന്തിനെന്നില്‍ നിന്നകന്നു പോയി

നിന്നോടൊരുവാക്കുമോതിയില്ലെങ്കിലും
എന്‍മൗനം പലഗാനമാലപിച്ചു
നിന്നെയൊരുവട്ടം തഴുകിയില്ലെങ്കിലും
മനതാരിലെപ്പോഴും പുണര്‍ന്നിരുന്നു (നിന്മുഖം)

നിന്‍ചിരി പങ്കിടാനെത്തിയില്ലെങ്കിലും
നിന്മിഴിനീരു ഞാന്‍ പകുത്തിരുന്നു
നിന്മിഴിയിണകളെ ചുംബിച്ചില്ലെങ്കിലും
പലകുറി ചുംബിച്ചുവകലെ നിന്നും (നിന്മുഖം)

Tuesday 15 March 2011

36

ഇഭമുഖനേ സര്‍വ്വവിഘ്നവനുസ്സേ
തൃപ്പാദവന്ദനം പാപഹരം
ജംബൂഫലരസമാസ്വദിപ്പവനേ
നിന്മുന്നിലര്‍പ്പിക്കാം കറുകഹാരം

ശിവശക്തികളെ വലം വച്ചൊരു നാള്‍
ഷണ്മുഖനെ ജയിച്ചവനല്ലോ നീ
കൊട്ടാരക്കരയടക്കിവാഴും നാഥാ
പ്രിയമാമുണ്ണിയപ്പം ന്യേദിക്കാം ഞാന്‍
മോദകപ്രിയനേ ഗണനായകനേ
ശനിദോഷങ്ങളെ അകറ്റിടേണം (ഇഭ)

വ്യാസനു ഭാരതം എഴുതാന്‍ തുണയായ്
ഇരുന്നവനല്ലോ നീ മൂഷികാങ്കാ
പഴവങ്ങാടിയിലമരുന്ന ദേവാ
നിന്‍നടയില്‍ ഉടയ്ക്കാം നാളികേരം
സിദ്ധിയും ബുദ്ധിയും ഇരുവശമില്ലേ
കലിദോഷങ്ങളെ അകറ്റിടേണം (ഇഭ)

Monday 14 March 2011

35

വ്യര്‍ത്ഥമോഹങ്ങളേ എന്‍റെ മനസ്സിലെ
ദുഃഖപലാശങ്ങള്‍ നിങ്ങള്‍
ആര്‍ദ്രഹൃദന്തത്തില്‍ ആറാടിയൊഴുകും
അന്ധമരാളങ്ങള്‍ നിങ്ങള്‍

നഗ്നസത്യങ്ങളാല്‍ മയനോതി തീര്‍ത്ത
ജീവിതപാലാഴിയ്ക്കുള്ളില്‍
നഷ്ടസ്വപ്നങ്ങള്‍ അകമാറില്‍ കോരിയ
തിഗ്മകാമാലികയ്ക്കുള്ളില്‍
അലരുന്നോ നിങ്ങള്‍ അഴലുന്നോ
അതില്‍ നീറി നിങ്ങള്‍ അടരുന്നോ (മോഹ)

ഭിന്നവിപഞ്ചിക തന്ത്രികള്‍ പോലെന്‍റെ
മ്ലാതമരീചികതന്നില്‍
ഭഗ്നസ്വപ്നങ്ങളെന്‍ കണ്മുന്നില്‍ തീര്‍ത്തൊരു
ദിവ്യസുമാങ്കണത്തട്ടില്‍
ഉഴലുന്നോ നിങ്ങള്‍ ഉണങ്ങുന്നോ
ചുടുനീരില്‍ നിങ്ങള്‍ എരിയുന്നോ (മോഹ)

Friday 11 March 2011

34

ഗന്ധര്‍വ്വ വീണ വാനില്‍ മീട്ടും
സ്വര്‍ഗ്ഗനങ്ക പോലെ വരൂ നീ പൂര്‍ണ്ണിമേ
വനം കാക്കും ദേവന്‍ വരം തന്ന പൂക്കള്‍
തരാം ഞാന്‍ നീയൊന്നു പാടുകില്‍

നിന്‍റെ പാട്ടിനീണമാകാന്‍
ഞാനേതു രാഗമായും മാറാം
നിന്‍റെ ഗാനം കേട്ടുറങ്ങാന്‍
മന്ത്രമോതിയാശു രാവാക്കാം
നീയൊന്നു പാടുകില്‍ ഞാന്‍ ശബ്ദമായിടാം
നീ പാടും ശ്രീരാഗം കേട്ടു മെല്ലെ ഞാനുറങ്ങാം (ഗന്ധര്‍വ്വ)

സൂമനാദരൂപിണീ നിന്‍
മൗന ഗംഗ പോലും വാചാലം
യുഗ്മഗീതമൊന്നു പാടാന്‍
വിലോലമേഘമേറിടാം ഞാന്‍
നാമൊന്നായ് പാടുകില്‍ ഈ ഭൂമി സുന്ദരം
നാം പാടും സംഗീതം മേദിനിയുമേറ്റു പാടും (ഗന്ധര്‍വ്വ)

Monday 7 March 2011

33

അരികില്‍ പൂത്തൊരു പൂവഴകേ
അകലുന്നതെന്തിന് തേനരിമ്പേ
മിഴികള്‍ തമ്മിലില്ലാത്ത ദൂരം
മനസുകള്‍ക്കെന്തിന് ഇത്രയധികം

വെറുമൊരു പട്ടു നൂലിന്‍
ഇഴ കോര്‍ത്താലാവുമോ ബന്ധം
ഒരുചെറു കാറ്റിളക്കും
ലതികയല്ല സ്നേഹബന്ധം
മുറിച്ചാലും മുറിചേര്‍ക്കും മന്ത്രമല്ലോ (അരികില്‍)

ഒരുകുംഭം പോന്നു കൊണ്ട്
നിധി തീര്‍ത്താലാവുമോ ബന്ധം
പൊന്നിന്റെ മാറ്റളക്കും
നിറകോലുമല്ല പ്രണയം
മുറിഞ്ഞാലും മുറിവുണക്കും മന്ത്രമല്ലോ (അരികില്‍)

Sunday 6 March 2011

32

രാവിന്ന് പൂചൂടി
രാകേന്ദുവാം പുഷ്പം
നീ നില്‍പ്പൂ എന്മുന്‍പില്‍
പുഞ്ചിരിപ്പൂ ചൂടി

നീര്‍ കണങ്ങളും അരിയ നിന്‍ചിരിയില്‍
തേന്‍കണങ്ങളായ് നിറയവേ
കണ്ണുനീര്‍കണം പോലെ സ്നിഗ്ദ്ധമാ
പുഞ്ചിരിത്തളിര്‍ പൂക്കവേ
മണ്ണ് വിണ്ണാക്കും നിന്‍ കണ്ണിലെ നാണം
വിണ്ണില്‍ പൂത്തു വിധുവായ് (രാവിന്ന്)

പാല്‍ കണികകള്‍ നിറയും നിന്‍ചിരിയില്‍
തേനുറുമ്പുപോല്‍ മുകരവേ
തൂമകൂപം പോല്‍ നിന്‍റെ പാല്‍ച്ചിരി
എന്‍റെ കണ്ണിലും തൂകവേ
കണ്ണടച്ചാലും നിന്‍ കണ്ണിലെ നാണം
പൂക്കും എന്‍റെ കരളില്‍ (രാവിന്ന്)

Thursday 3 March 2011

31

ഓണപ്പൂവിളി കേള്‍ക്കുന്നേ
ഓണത്താറും കൂടെയുണ്ടേ
ചിങ്ങവെയിലേറ്റു പാടുന്നേ പൈങ്കിളിയും
ചിങ്ങവെയിലേറ്റു പാടുന്നേ
പൊന്നോണത്തപ്പനെ
വരവേല്ക്കാന്‍ നേരമായ്
പുലികളിക്കാന്‍ പോരുമോ
പൊന്നോണപ്പുടവ തരാം ഞാന്‍

കഥ പറയാന്‍ നേരമായി തത്തമ്മേ
നിന്‍ കൊക്കില്‍ തെച്ചിപ്പൂക്കള്‍ വച്ചതാരാണോ
ഉത്രാടക്കാഴ്ചകള്‍ കാണാനൊരുങ്ങുമ്പോള്‍
സുറുമയിടാന്‍ പോരുമോ
താംബൂലത്തുണ്ട് തരാം ഞാന്‍ (ഓണ)

വഞ്ചിപ്പാട്ട് പാടുവാന്‍ മാളോരേ
നിങ്ങള്‍ പുന്നമടക്കായലില്‍ വെക്കം വരാമോ
മാവേലിമന്നനെ അമരത്തിലേറ്റുമ്പോള്‍
കുരവയിടാന്‍ പോരുമോ
ആമാടത്തുട്ട് തരാം ഞാന്‍ (ഓണ)

Wednesday 2 March 2011

30

എന്മനസ്സിന്‍ ഭാവനകള്‍
ആനന്ദത്തിന്‍ തേന്‍കണങ്ങള്‍
കാവ്യമയൂരത്തിന്‍ പിഞ്ഛികകള്‍

നിന്നില്‍ ആഭ വിതറി എന്‍റെ മുന്നില്‍ നടനമാടി
ഉണരുന്നതിമധുരത്തിന്‍ മുടിയേറിയ വാകം
വിടരുന്നതിലതിസുന്ദര സുരഭീലയതാരും
എന്നുള്ളില്‍ ഋതുകാലം തീര്‍ത്ത പൂക്കള്‍ (എന്മന)

തുളസി കതിര്‍ പോലേ തഴുകുന്നു നിന്‍റെ കുഴലും
ഉതിരുന്നനുപദമാകേ നറുചന്ദനഗന്ധം
ചൊരിയുന്നനുരാഗം അതില്‍ നടമാടും മനവും
എന്‍ ജീവരാഗത്തിന്‍ തിരുമധുരം (എന്മന)

വിരിയും പൂക്കള്‍ പോലേ എന്‍റെ നെഞ്ചം തിങ്ങും ഭണിതം
വിടരുന്നതില്‍ കവനത്തിന്‍ ഒളിമിന്നും പദങ്ങള്‍
ഉണരും ഉഷമലര്‍പോല്‍ ശുഭതാളം തൂവൊളിപോല്‍
എന്‍ ഭാവതാളത്തിന്‍ മധുകനികള്‍ (എന്മന)

Tuesday 1 March 2011

29

കടത്തു തോണി തുഴയും തോഴാ കറുത്ത മുണ്ടുടുക്കും മാരാ
കരയിലിത്തിരി കിനാവു കാണാന്‍ നീയടുത്തുവാ

കുഴിച്ചീലയരയിലും കുത്തി തുഴഞ്ഞു നീ പോകും നേരം
മനക്കാമ്പില്‍ കോളും കാറ്റും, ഉരുകുന്നു ഞാന്‍
തുഴയിളക്കും ഓളം നീന്തി പുഴയിളക്കി നീങ്ങും തോണി
ഒരു നേരം കാറ്റത്തുലഞ്ഞാല്‍ വെമ്പിടും ഞാന്‍ (കടത്തു)

മറുകരയില്‍ കണ്ണും നട്ട് പതിവുഗാനം മൂളിപ്പോകേ
ഓര്‍ക്കുമോ നീ എന്നെയപ്പോള്‍ , കൊതിക്കുന്നു ഞാന്‍
നിനവുകള്‍ തന്‍ ഓളം കീറി പുഴയൊഴുകും പോലെയെന്നും
പതിവായ് പടിയില്‍ നിന്നെ കാത്തു നില്ക്കും ഞാന്‍ (കടത്തു)

28

എന്‍റെ മനസിലെ കൊന്ന മരമിന്നും
പൂത്ത് നില്‍പ്പൂ
തങ്കക്കിനാവിലെ തിങ്കള്‍ക്കലപോല്‍
നീയെന്നു വരും
ഒരു മാരിവില്ലിന്‍റെ തൂവഴകുള്ള
പൂക്കള്‍ നുള്ളി തരാം
കിളിവാതിലും അറവാതിലുമെന്നും
തുറന്ന് വയ്ക്കാം

തുഷാരഹാരം കോര്‍ത്തിടാം
പ്രസാദചന്ദ്രികയായിടാം
നിന്മാറിലെ മണിമാലയെന്നുമെന്‍
ജീവനില്‍ തിളങ്ങീടുകില്‍ (എന്‍റെ)

പ്രഭാതപുഷ്പം ചൂടിഞാന്‍
ഒരുരാജഹംസമായിടാം
ചെന്താമര തോല്ക്കുമാ ചൊടിയിലെ
മഞ്ജരി നീതന്നീടുകില്‍ (എന്‍റെ)

ശ്യാമാംബരം പൂകിഞാന്‍
മധുചന്ദ്രലേഖ ചൂടിടാം
നിന്മാസ്മര മണിമന്ദഹാസത്തിന്‍
പൂവണിയണിഞ്ഞീടുകില്‍ (എന്‍റെ)

Monday 28 February 2011

27

കസ്തൂരി സുഗന്ധമൂറും കാറ്റേയൊന്നു വീശുകില്ലേ
എന്റെ മനക്കണ്ണിലൂറും കണ്ണീരൊന്നൊപ്പുകില്ലേ
ഉണ്ണിതന്നുള്ളില്‍ നീറും അംഗാരക നാളം മെല്ലെ
തഴുകിടൂ നീ ഉയിര്‍ത്തിടൂ നീ ഉണര്‍ത്തിടൂ നീ

ഉണ്ണീ നിന്‍ കണ്ണില്‍ വീണ്ടും ജീവകാന്തി ശോഭിക്കാന്‍
നിന്‍റെയിഷ്ട ദേവകള്‍ക്കു മുന്നില്‍ ഞാനെരിഞ്ഞീടാം
പൊന്നിളം കണ്‍തുറന്നെന്നെയൊന്നു നോക്കീടാന്‍
ഏതു സ്വര്‍ഗ്ഗവാതിലും തുറന്നു ഞാന്‍ തപിച്ചീടാം
ഏഴു ജന്മവും നോമ്പ് നോറ്റിടാം (കസ്തൂരി)

ഉണ്ണിക്കൈക്കുമ്പിളില്‍ തേന്‍മാവിന്‍ പൂക്കള്‍ വാരീടാന്‍
ഒരായിരം മാവിന്‍ തൈകള്‍ നട്ടു ഞാന്‍ കളിത്തോഴാ
നിന്‍ ചിരിതന്‍ തൂവലൊന്നു കാറ്റില്‍ വീണ്ടും പാറീടാന്‍
നീ വളര്‍ത്തും നീലപ്പീലി കണ്ണ് കൊണ്ട്‌ വന്നു ഞാന്‍
വീണ്ടുമൊന്നു നിന്‍ കണ്‍തുറക്ക നീ (കസ്തൂരി)

നിന്നിളം കൈകള്‍ നീട്ടി എന്നെയൊന്നു തൊട്ടീടാന്‍
എന്‍റെ ജീവകാന്തി മൊത്തമായി ഞാന്‍ പകര്‍ന്നീടാം
നിന്‍റെ മാറിടത്തിലെ വിമൂകഭാവം മാറ്റീടാന്‍
എന്‍റെ നെഞ്ചിന്‍ താളമാകെ നിന്‍റെ മാറില്‍ ചാലിക്കാം
നിന്‍റെ കൊഞ്ചലിന്‍ തേനുതിര്‍ക്ക നീ (കസ്തൂരി)

Friday 25 February 2011

26

മനസൊരു സാഗരം പോല്‍
നിനവുകള്‍ നീലഭം പോല്‍
പുറം അതി ശാന്തമെങ്കിലും
അകം ഏകാന്തമാണെന്നും

പ്രണയിനി സാഗരം ചന്ദ്രനെ പുല്‍കാന്‍
രാവില്‍ ഉണര്‍ന്നിട്ടെന്നും
ബാഹങ്ങള്‍ ഉയര്‍ത്തുന്നുപോല്‍
നിരാശതന്‍ തീരേ തലതല്ലി പിന്നെ
മിഴിനീര്‍ പൊഴിക്കുമെന്നും
അവ പാല്‍നിലാവുകുന്നുപോല്‍ (മനസൊരു)

വെണ്മുകില്‍ താളുകള്‍ ആത്മാക്കള്‍ മാനത്ത്‌
ത്രിഭുവനം ചുറ്റിയെന്നും
പ്രിയരെ തേടുന്നുപോല്‍
നിരാശതന്‍ മേഘപ്പെരുന്തുള്ളി പിന്നെ
വര്‍ഷമായ്‌ പൊഴിയുന്നെന്നും
അത് പാലാഴിയാകുന്നുപോല്‍ (മനസൊരു)

Tuesday 22 February 2011

25

പേടമാന്‍  കുറുമ്പീ 
കണ്ണില്‍ ആദര്‍ശമോ 
പുഴയിറമ്പില്‍ തുള്ളി മാഞ്ഞു പോയതെന്തേ
നിന്റെ കണ്ണില്‍ എന്‍റെ ഛായ കണ്ടു നാണിച്ചോ

ലാസ്യ ഭാവം ആര്‍ക്കു കാണാന്‍
നേരമിത്ര കാത്തു നീ
ഗൗര കാന്തി മേനിയാകെ
തന്നതേതു ഭാസന്തി
അലസയായ്‌ പതുങ്ങി നീ
മൂടുപടം മാറ്റവേ
മതികലയും അലിഞ്ഞുപോയി
നിന്‍റെ വക്ത്ര ശോഭയില്‍ (പേടമാന്‍)

രക്തകളഭം തേച്ചു നീ
ആറ്റില്‍ മെല്ലെ നീന്തവേ
ആറ്റിലഞ്ഞി പൂക്കളായി
നിന്‍റെ മേനി താങ്ങി ഞാന്‍
സിക്തതാളിയായി നിന്‍റെ
വേണിനാരില്‍ നീന്തവേ
മതിമറന്ന് അലിഞ്ഞു ചേര്‍ന്നു
കൂന്തലിന്‍ കരിമയില്‍ (പേടമാന്‍)


24

മേട പൗര്‍ണ്ണമി രാവില്‍ മാനത്ത്‌
തൂവല്‍ പക്ഷിയിതേതോ
കറുത്ത മാനത്തെ വെളുത്ത തോണി
തുഴയുവതിവള്‍ ആരോ

കറുത്ത കണ്മണിയാലെ കടലില്‍
വാര്‍മുകുരം നോക്കിയവള്‍
സ്വര്‍ണ തളകള്‍ ഇളക്കി നിലാ
പോളകള്‍ ചാഞ്ചാടി മെല്ലെ
കടലില്‍ മുക്കുവ തോണി പോലെ
താരവഞ്ചികള്‍ കൂടെമിന്നി
സ്വര്‍ണ കുഞ്ചലം പോലെ രോഹിണി
താരകങ്ങള്‍ കൂടി ചാരെ (മേട)

അഞ്ജനക്കണ്ണെഴുതി പതിയെ
പൂനിലാവില്‍ മുങ്ങിയവള്‍
അഷ്ടഗന്ധങ്ങള്‍ പുകച്ചു നല്ല
വെറ്റയും മുറുക്കി തുപ്പി
കോടമഞ്ഞിലെ കുളിര് കോരി
താര ഹാരം കോര്‍ത്താലോലം
കൗസ്തുഭ മണി മാലയിട്ടപോല്‍
വിളങ്ങി മണികാനനം (മേട)


Monday 21 February 2011

23

നറു തുളസി കതിരണിഞ്ഞ നിന്‍റെ
അളകത്തില്‍ അല ഇളകുന്ന നേരം
കോടമഞ്ഞിന്‍ കണം പോല്‍ തിളക്കവുമായ്
നിന്‍റെ അരികത്ത് തിരയിളക്കും ഞാന്‍
നിന്‍റെ ചുവടുകള്‍ നര്‍ത്തനമാക്കും

താമരയിതളോ കടമിഴിക്കണ്ണില്‍
ഹിമകണമാണോ നിന്മിഴിക്കടവില്‍
പത്തര മാറ്റുള്ള പൂമുല്ല ചിരിയും
ഓമനക്കുഴിയും എനിക്കു തരാമോ (നറു)

കതിര്‍മണ്ഡപത്തില്‍ തിരിയാളും നേരം
കല്‍ഹാര മാലയും അണിഞ്ഞു വരുമോ
കാത്തിരിക്കുന്നു ഞാന്‍ തൂമതന്‍ രൂപമേ
ആനന്ദപടം നിനക്കേകുവാന്‍ ദേവീ (നറു)

22


മതി കവരും മോഹന രൂപം
ജതി വിളയും മുരളീ ഗാനം
വനമാലീ  നിന്നെ തൊഴുന്നേ ഞാന്‍
അകതാരില്‍ നിന്നെ കുമ്പിടുന്നേന്‍

നിന്‍ ചൊടി തഴുകും മുരളികയാവാന്‍
നിന്‍ തിരു നാമം എന്നും പാടാം
നിന്‍ ചുരുള്‍ മുടിയിലെ പിഞ്ഛികയാവാന്‍
നിന്‍ വര ദാനം എന്നും തേടാം
കണ്ണാ കണ്ണാ മുകിലൊളി വര്‍ണ്ണാ
അടിയനു നീയേ തുണയുള്ളൂ (മതി)

നിന്‍ മണി മാറിലെ വനമലരാകാന്‍
തൃപ്പാദമെന്നും തൊഴുതീടാം
നിന്‍ മൃദുലകത്തില്‍ തൊടുകുറിയാവാന്‍
പഞ്ചാക്ഷരിയാല്‍ സ്തുതിച്ചീടാം
കണ്ണാ കണ്ണാ മധുപതി കണ്ണാ
അടിയനു നീയേ അവലംബം (മതി)

Saturday 19 February 2011

21


കരളില്‍ കുറുകുന്ന മാടപ്രാവേ വാ
ചേലുള്ള ചിറകിലെ തൂയല്‍ ഒന്നിനി താ
അമ്പല പ്രാവുകള്‍ നടയില്‍ ന്യേദിച്ച
താമര പൂവിതള്‍ താ

ഞാവല്‍ക്കിളികള്‍ പാടുന്ന തെയ്യന്നം കേട്ട്
പുഞ്ച വരമ്പത്ത് മൈന കൂടെ ഈണത്തില്‍ മൂളി
ഓലേഞ്ഞാലികള്‍ പാടുന്ന ശൃംഗാരം കേട്ട്
മിന്നാ മിനുങ്ങുകള്‍ വന്നു കാവല്‍ മിന്നാരമായ്
ഓല പ്രാവുകള്‍ നിങ്ങള്‍ പാടുന്ന ഈണം
താരാട്ടാണോ തന്നാരമാണോ
(കരളില്‍ )

നീലക്കുറിഞ്ഞി തേടുന്ന ആഷാഢം വന്ന്
നീല നിരാലംബം നീളെ മേഘ കൂടാരം കെട്ടി
കാന്തവല്ലരി വനിയില്‍ തെയ്യാട്ടം കണ്ട്
ശാന്ത സരോവരം ആകെ തെന്നല്‍ വീചികളാക്കി
ചോള പ്രാവുകള്‍ നിങ്ങള്‍ പാടുന്ന ഗാനം
സോപനമോ സ്വാപഗാനമോ
(കരളില്‍ )

Thursday 17 February 2011

20


ശ്യാമാംബര വനികയില്‍
രാത്രിപുഷ്പ ദളവുമായ്
പടവിറങ്ങി കുളിരുമായ് 
വരിക നീയെന്‍ ചന്ദ്രികേ
ശിശിര രാവില്‍ അമൃതുമായ്
വരിക നീയെന്‍ പൂര്‍ണ്ണിമേ

മലയസാനു മുടികള്‍ മൂടും
നീഹാരമാല ചൂടി വാ 
പ്രണയഭാനു കതിര് ചൂടും
നഭസിറങ്ങി പാറി വാ
ഹൃദയ കാവ്യം രചിച്ച താളില്‍
ലിപിക നീയെന്‍ ഓമലേ (ശ്യാമാംബര)

വരണമാല്യം ധരണി ചൂടും
ധനു നിലാവില്‍ ആടി വാ
മധുരശ്യാമ രജനി മൂളും
ചപല രാഗം പാടി വാ
അരിയ ഭാവം തുളുമ്പി എന്നില്‍
അരികിലായ് നീ പൂക്കവേ (ശ്യാമാംബര)

Monday 14 February 2011

19

രാവിലെ സൂര്യന്‍ രാവില്‍ വെണ്‍ തിങ്കള്‍
പാരിനെപ്പോഴും കാവലായ്
കാറ്റില്‍ വന്നെത്തി കാതില്‍ മന്ത്രിക്കും
കാമുകന്‍ മൂളും പാട്ടുമായ്

വാടാ മലരുകളില്‍ ഊറും സുഗന്ധവുമായ്
കാണാ പടവുകളില്‍ വീഴും കുളിരഴകായ്
പറയൂ എന്നരികില്‍ പോരാമോ പൂത്തുമ്പീ (രാവിലെ)

മേലെ വനികകളില്‍ പൂക്കും പനിമതിയായ്
മാറില്‍ വനമലരായ് ഉതിരും പ്രണയവുമായ്‌
പറയൂ എന്നരികില്‍ പോരാമോ പൂമ്പാറ്റേ (രാവിലെ)

Thursday 10 February 2011

18

മുറ്റത്തെ തേന്മാവിന്‍ ചോട്ടിലായ് ഞാനിന്ന്
കളിമണ്ണിന്‍ കൊട്ടാരം കെട്ടി
അയലത്തെ തുമ്പയ്ക്ക് ആടി കളിയ്ക്കാന്‍
തേന്മാവില്‍ പൂഞ്ചേല് കെട്ടി

നയനങ്ങള്‍ മാനത്ത് നട്ടു ഞാന്‍ എന്‍റെ
മനതാരയലത്തേക്കിട്ടു
സായാഹ്ന സന്ധ്യയ്ക്ക്‌ ദീപം കൊളുത്തുവാന്‍
അവള്‍ വന്ന് അത് ചൂടി നിന്നു
തുളസിത്തറ വലം വെച്ചു (മുറ്റത്തെ)

ഉഷസ്സന്ധ്യ പൂത്തപ്പോള്‍ മാനം നിറയെ
ചിറകുള്ള സ്വപ്നങ്ങള്‍ കണ്ടു
കൈക്കുമ്പിള്‍ കൊണ്ടുള്ള തങ്ക തളികയില്‍
അവള്‍ കാണാന്‍ ഞാനവ കാത്തു
അത് കണ്ടവള്‍ കണ്ണടച്ചു (മുറ്റത്തെ)

Wednesday 9 February 2011

17

സ്വപ്ന സല്ലാപമേ നിത്യ കടാക്ഷമേ
മഞ്ജു മനോഹരം തവ സ്മേരം
അഞ്ജന മിഴിയിലെ ഓളങ്ങള്‍ തീര്‍ക്കും
പഞ്ച ഭൂതങ്ങളാല്‍ തവ ഹാരം

കവന മഞ്ജരി ആലവട്ടം വീശും
നിത്യ ലാവണ്യമേ നീയുണരൂ
ഓരിലത്താമര നാഗപടം കൊഞ്ചും
ഓമനക്കുഴിയോതും നിന്‍കാതില്‍ (സ്വപ്ന)

മഞ്ജുകേശി പോല്‍ മുരളിക ഊതാം
സ്വര്‍ഗ കല്ലോലിനീ നീയൊഴുകൂ
കാളിന്ദി തീരത്തെ നാഗഫണം നുള്ളും
ഓമനപ്പീലിക്കൈയാല്‍ താലോലം (സ്വപ്ന)

Monday 7 February 2011

16

മോഹങ്ങളേ പൂമര ചോട്ടില്‍
വാടും കുസുമങ്ങള്‍ നിങ്ങള്‍
ശോകാര്‍ദ്രമാം മാനസ വാടീല്‍
തുള്ളും കോമരങ്ങള്‍ നിങ്ങള്‍

താളം മറന്നു ഗാനം എന്നും
പാടും അമസഗായകന്‍ ഞാന്‍
മേഘം മറഞ്ഞ നാകം എന്നും
തേടും അഭഗഗന്ധര്‍വന്‍ ഞാന്‍ (മോഹ)

രാവില്‍ തുളുമ്പും കണ്ണില്‍ എന്നോ
സ്വയം വിരിഞ്ഞ താമര ഞാന്‍
താനേ വിരിയും പൂവിന്‍ ഗന്ധം
തേടും ഏകാകി ശലഭമീ ഞാന്‍ (മോഹ)

നീറും നിലാവില്‍ എന്നും പൂക്കും
വിണ്ണിന്‍ അമരതാരകം ഞാന്‍
മൗനം തുളുമ്പും രാവില്‍ തീരം
മുത്തി അകലും സാഗരം ഞാന്‍ (മോഹ)

Saturday 5 February 2011

15

ആധാരം മെല്ലെ മറന്നുവോ മാനുഷന്‍
ആകാശം തൊടുന്നയീ ശുഭ വേളയില്‍
ബന്ധങ്ങള്‍തന്‍ വില കായിതമോ
വികാരങ്ങള്‍ മധുരത ത്യജിച്ചുവോ

ദൂരത്തു ദൂരത്ത് മിഴികള്‍ നട്ടവന്‍
ആഴിയില്‍ പരതുന്നു സുഭഗമേതോ
ബന്ധങ്ങളവനിന്ന് അരക്ഷണങ്ങള്‍
നിയതിനിയമമവന്‍ മറന്നതോ (ആധാരം)

അരികിലെ സ്വര്‍ഗത്തിന്‍ മധുരിമയും
മറന്നവനു സ്വപ്നങ്ങള്‍ ഭാരമല്ലോ
ആശനിരാശകളില്‍ സ്വയം മറന്ന്
അവതാരങ്ങള്‍ അവനെ കൈവെടിഞ്ഞോ (ആധാരം)

Thursday 3 February 2011

14

മിഴികള്‍ ഉറങ്ങിയ നേരത്തു നെഞ്ചില്‍
നിഴലു മുരളികയൂതുന്ന രാവം
അലസമലകള്‍ അകലുന്ന തീരം
പ്രണയമങ്കിതം ഒഴുകുന്നാലോലം

ശാരികേ ജീവനില്‍ നിന്‍വിരള്‍ തൊട്ടു നീ
ഉണര്‍ത്തി മനസില്‍ മധുരവികാരം
എത്രയോ രാഗങ്ങള്‍ ചേര്‍ത്തു ഞാന്‍ പാടിയ
വസന്തഗീതത്തില്‍ പുതിയൊരു താളം (മിഴികള്‍)

ദേവികേ പൂമിഴി തൂവലും നീര്‍ത്തി നീ
വിടര്‍ത്തി പുതിയ പ്രതീക്ഷതന്‍ ചാലം
എത്രയോ ജന്മമായ് ഞാന്‍ തൊഴും കാവിലെ
എണ്ണക്കല്‍ വിളക്കില്‍ പുതിയൊരു നാളം (മിഴികള്‍)

13

നിലാവിന്‍റെ നീല വെളിച്ചത്തില്‍ ഏതോ
പിലാവിന്‍റെ ചോട്ടില്‍ കുരുക്കുത്തി മുല്ല
കിനാവിന്‍റെ ശീല കുട ചൂടി നീയും
പതുക്കെ പതുക്കെ പറിക്കുന്നു മുല്ല

കവാടങ്ങളില്ലാത്ത കൊട്ടാരം കെട്ടാം
ചുവര്‍ച്ചിത്രമുള്ള മതില്‍ക്കെട്ട് കെട്ടാന്‍
തേന്മാവിന്‍ പൂക്കളാല്‍ അകത്തളം പാകാം
തൂവാനം പെയ്യുമ്പോള്‍ മധുവനം പൂക്കാന്‍ (നിലാവിന്‍റെ)

ഏഴാം കടലിന്‍റെ അക്കരെ ചെന്നിടാം
ഏഴിലം പാലയില്‍ ഊഞ്ഞാല് തൂക്കുവാന്‍
കണ്ണെത്താ ദൂരത്തെ കുന്നോടിക്കയറാം
അന്തിക്ക് മാനത്തെ റാന്തല് മൂടുവാന്‍ (നിലാവിന്‍റെ)

12

ഏതോ തീരം തേടി ഏഴു ജന്മങ്ങളും നീന്തി
നിന്നരികില്‍ വന്നണഞ്ഞു മന്മനത്താരുമായി
കണ്ണു കൊണ്ട് നീ ചൊല്ലി കണ്ണിമയാല്‍ ഞാന്‍ മൂളി
ചുണ്ടില്‍ താനേ ഒഴുകിയെത്തി തൂമന്ദഹാസങ്ങള്‍

എന്‍റെ രുദ്ര വീണകള്‍ പ്രിയ രാഗമൊന്നു മീട്ടവേ
കന്മദ കതിര്‍ മാല നിന്‍റെ ഈറന്‍ മുടി തലോടി
കണ്ണിമയാല്‍ നീ ചിന്നും ചുംബനത്താരാശുഗം
ആയിരമായിരം ജലതരംഗമായ് എന്‍റെ ഗാനത്തില്‍ (ഏതോ)

നിന്‍റെയാര്‍ദ്ര ലോചനം നീല പീലി നീര്‍ത്തി ആടവേ
എന്‍റെ കണ്ണും കരളുമിന്നു കുളിരണിഞ്ഞു നിന്നു
പൂവഴകായ് നീ നില്‍ക്കും നേരമങ്ങ് മാനത്ത്
ആയിരമായിരം ഇന്ദ്രധനുസുകള്‍ പുഞ്ചിരി തൂകി (ഏതോ)

Monday 31 January 2011

11

കൊച്ചുവേളി കായലേ നീ
വേളിപ്പെണ്ണിന്‍ ശ്രീയണിഞ്ഞോ
പൊന്മുടി നിന്‍ പൂമണവാളന്‍
പുഴക്കടവില്‍ വന്നണഞ്ഞു

പാലരുവി പുണ്യതീര്‍ത്ഥം
മാരനു നീ നല്‍കുന്നേരം
ഇടവക്കൊടി താംബൂലവും
അടയ്ക്ക നൂറും നല്‍കിടേണം
മന്ത്രകോടി പട്ടണിഞ്ഞ്
സപ്തപദി ചുറ്റിടുമ്പോള്‍
കുഞ്ഞാറ്റകള്‍ സോപാനം പാടും
സൂര്യന്‍ മാറില്‍ പൂത്താലിയാകും
(കൊച്ചുവേളി)

ആറ്റുമാലി മൂങ്കിലൂതും
നാദസ്വരം ചീങ്കുഴലും
മധുമൊഴിയായ് ചൊല്ലേണം നീ
മന്ത്രം അഗ്നി സാക്ഷിയായി
തുമ്പ തോല്‍ക്കും മേനിയിലാ
കോടിമുണ്ടിന്‍ കസവിഴയേ
തെന്നല്‍ അനുരാഗലോലയായ്
നിന്നില്‍ നാണ തിരയിളക്കും
(കൊച്ചുവേളി)

Sunday 30 January 2011

10

മംഗളദീപം തെളിയുകയായി
വിണ്ണിലെ പൂത്തറയില്‍
പുള്ളുവഗീതം തരളിതമായി
കാവിലെ ശ്രീലകത്തില്‍

വാസന്ത പഞ്ചമികള്‍ ചാമരം വീശുകയായ്
സാഗര സീമകളില്‍ ശുഭസുഖ സംക്രമമായ്
ബ്രാഹ്മമുഹൂര്‍ത്തത്തിന്‍ ധന്യ മയൂഖങ്ങളാല്‍ (മംഗള)

ഗോപുര കൊടിമരത്തില്‍ രാക്കിളി പാടുകയായ്
മുടിപ്പുര അങ്കണത്തില്‍ പടയണി ആട്ടവുമായ്
ദേവകള്‍ കാപ്പൊലിയാടുന്ന ശീവേലിയായ് (മംഗള)

താപസ മന്ത്രങ്ങളില്‍ ഗായത്രി ഉണരുകയായ്
ഏകാന്ത യാമങ്ങളില്‍ ഗന്ധര്‍വന്‍ പാടുകയായ്
ഗാന്ധര്‍വ സംഗീത സുഖപരിലാളനമായ് (മംഗള)

Thursday 27 January 2011

9

രാഗം ശ്രീരാഗം 
ഇലത്താളം തട്ടുന്ന താളം
താളം തുടി താളം 
തുടികൊട്ടി പാടുന്ന ഗാനം
ആലിന്‍ കൊമ്പിലെ പെണ്‍കിളികള്‍
പാലമരത്തിലെ ഗന്ധര്‍വനെ
താരാട്ടാന്‍ പാടുന്ന ഗാനം

മധുപങ്ങള്‍ കൂട്ടുന്ന തേന്‍ കുടത്തില്‍
പ്ലാവില കുമ്പിളാല്‍ തേന്‍ നിറയ്ക്കാം
അരയന്നം വാഴുന്ന ചെറുകാട്ടിലെ
കൈതപ്പൂത്തണ്ടിന് കൂട്ടിരിയ്ക്കാം
മഴവില്ലിന്‍ നിറമുള്ള കൊടിമരച്ചോട്ടിലെ
കുടമാറ്റം കണ്ടിരിയ്ക്കാം (രാഗം)

പൂതപ്പാട്ടുയരുന്ന മൂവന്തിയില്‍
പാണന്‍റെ പാട്ടിലെ തേന്‍ നുകരാം
പടിപ്പുര കാക്കുന്ന ചെറുഭൂതത്തെ
ചേങ്ങില പാട്ടിനാല്‍ ഓമനിയ്ക്കാം
കുടമുല്ല വിരിയുന്ന കടവത്തെ തോണിയില്‍
കുടചൂടി പോയിരിയ്ക്കാം (രാഗം)

Wednesday 26 January 2011

8

ചെന്തെങ്ങിന്‍ കള്ളെടുക്ക് 
പൂവരശിന്‍ പൂവിറുക്ക്
ഇന്നല്ലേ കാട്ടിലെ മൈനക്ക് കല്യാണം
മാനത്ത്‌ പൂക്കുട ചാരത്ത് പൂപ്പട
ചെണ്ടുമല്ലിക പൂവിറുത്തു 
താലി തീര്‍ക്കു പൂത്തുമ്പീ
കാട്ടുതെങ്ങിലെ തേന്‍ കരിക്കിന്‍ 
തുള്ളികള്‍ താ പൂങ്കാറ്റേ

ഏഴുമുഴം കസവുകൊണ്ട് 
വേളിപ്പുടവ തീര്‍ക്കേണം 
മാരിവില്ലിന്‍ പീലി നീര്‍ത്തി 
വേളിപ്പന്തലൊരുക്കേണം (2)
മാനത്തമ്പിളി ചന്തിരന്റെ നാട്ടുമുല്ലപ്പൂവേണം (ചെന്തെങ്ങിന്‍)

വാടാമുല്ല മലര്‍ കൊരുത്ത് 
പൂമണിയറ കെട്ടേണം
വാഴക്കൊമ്പില്‍ ഇരുന്നു പാട് 
കാവടിക്കാക്ക പെണ്ണാളേ (2)
തായമ്പക തിമില കൊട്ടി മാരനേയും കൂട്ടേണം (ചെന്തെങ്ങിന്‍)

Saturday 22 January 2011

7

വെണ്മുകിലേ വെണ്മുകിലേ...
ചന്ദനക്കാട്ടിലെ ആമ്പല്‍ പൊയ്കയില്‍
നീരാടാന്‍ നീ കൂടെ പോരാമോ
തൂവാനത്തുമ്പിയെ കൂട്ടാമോ

ഹിമഗിരിശിഖരങ്ങളേ...
പൂനിലാച്ചോലകള്‍  മൂളുന്ന പാട്ടിന്‍റെ
പല്ലവി പാടാന്‍ നീ കൂടാമോ
ചെങ്കുയില്‍ ഹിന്ദോള രാഗത്തില്‍ പാടുമ്പോള്‍
ശ്രുതിതാഴ്ത്തി നീയും പാടാമോ (വെണ്മുകിലേ)

ആവണിപ്പൂ തുമ്പികളേ...
തൂമഞ്ഞിന്‍ തുമ്പമേല്‍ പാറിക്കളിക്കുവാന്‍
തൂവെണ്ണ കല്ലൊന്നെടുക്കാമോ
മൂവാണ്ടന്മാമരം പൂത്തുവിലസുമ്പോള്‍
പൂനുള്ളി തേന്‍കുടം തീര്‍ക്കാമോ (വെണ്മുകിലേ)

6

'കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി' എന്ന മനോഹരമായ ഗാനത്തിന്‍റെ പശ്ചാത്തലം മനസ്സില്‍ കണ്ട് കുറിച്ച വരികളാണിവ. ശ്രീ. കൈതപ്രത്തിന്‍റെ അതുല്യമായ വരികള്‍ക്ക് ശ്രീ ജോണ്‍സണ്‍ നല്‍കിയ ഈണത്തിനനുസൃതമായ് എഴുതിയത്. എന്‍റെ ഈ വരികള്‍ ഗുരു തുല്യനായ ശ്രീ. ശ്രീകുമാരന്‍ തമ്പിക്ക് സമര്‍പ്പിക്കുന്നു. 

കണ്ണീര്‍ മുകുളത്തിനുഖം വീണുടഞ്ഞു 
പൂമ്പൊടി കാറ്റേറി പല നാളലഞ്ഞു
തോഴരും കൈവെടിഞ്ഞാരോരുമില്ലാത്ത
പൈക്കിടാവിന്‍ കണ്ണിലേറി മെല്ലെ
കണ്ണീര്‍ക്കയമായലിഞ്ഞു

ഒരു നോവുപാട്ടിന്‍റെയീണം
കാറ്റുമൊരുശോക കന്യയായ് മൂളി
ഓമല്‍ക്കിനാവിന്റെ പൂക്കള്‍
ആറ്റുവഞ്ചിപോല്‍ ഒന്നായുലഞ്ഞു
വെണ്‍പ്രാവുകള്‍ വിടയേകവേ
മൗനം പദമായുണര്‍ന്നു
കേഴും മുകില്‍ ഒരു ബാഷ്പമായ്
കന്നിന്‍ ഹൃദന്തം തുളുമ്പി
മെല്ലെ കണ്ണീര്‍ക്കയത്തില്‍ ലയിച്ചു (കണ്ണീര്‍)

കളിയോടം ഉലയുന്ന താളം
പയ്യിനിടനെഞ്ചില്‍ പാട്ടായ് തുടിച്ചു
അലരുകള്‍ പൂക്കുന്ന വനിയില്‍
മൂകലോലരായ് മാകന്ദപ്പൂക്കള്‍
ഇടനെഞ്ചിലേ യവനികയും
കഥയൊന്നുമറിയാതെ നീറി
കൂത്തമ്പല കളിത്തട്ടിലെ
ചിലമ്പുകള്‍ കളിമറന്നാടി
മെല്ലെ കണ്ണീര്‍ക്കയത്തില്‍ മറഞ്ഞു (കണ്ണീര്‍)

Monday 17 January 2011

5

ശംഖുപുഷ്പ  പൂവഴകുള്ള 
തമ്പുരാട്ടി പെണ്ണേ
പാദസര  കാലില്‍  നിന്നൊരു
മണികിലുക്കം  കേട്ടു
കുട്ടനാടന്‍ കായലോളങ്ങള്‍
പാടും പാട്ടിന്‍‍ ഈണം
കാതിലോല കുണുക്കുമിട്ടു
പടിയിറങ്ങേ  കേട്ടു

നാഗചെമ്പക ചോട്ടില്‍ നിന്ന് 
കണ്ടു നിന്നഭിരാമ്യം 
നിത്യകല്യാണി പുഷ്പം തന്നതോ 
നിന്‍റെ ചുണ്ടിനാരുണ്യം
കല്‍വിളക്കുകള്‍ ചിമ്മി നില്‍ക്കുമ്പോള്‍ 
നിന്‍ മിഴിയിന്‍ ബാണം 
മാറില്‍ ആയിരം വെണ്‍ശലഭമായ്  
പറന്നിറങ്ങി മന്ദം  (ശംഖുപുഷ്പ...)

കര്‍ണ്ണികാരങ്ങള്‍ പൂത്തുണരും പോല്‍
വര്‍ണ്ണശോഭ നിന്‍ കണ്ണില്‍  
താളിതേച്ച നിന്‍ കൂന്തലോളങ്ങള്‍
തിരയിളക്കിയെന്‍ കണ്ണില്‍
പൂനിലാവില്‍ രജനിഗന്ധി
ചിന്തും പോലതിസൗരഭം
മതി മറന്നെന്‍ മനം കവര്‍ന്നു
നിന്‍റെയംഗ ലാവണ്യം (ശംഖുപുഷ്പ...)

Saturday 15 January 2011

4

പനം തത്തേ എന്തിനീ വഴി പാറി
മനം നോവും കദന കഥയും പാടി
പ്രണയ ലതികകള്‍ നെയ്തോരാടയും ചുറ്റി
മിഴിയില്‍ നൊമ്പര ബാഷ്പരത്നവും ചൂടി

ഹൃദയം വിങ്ങുന്ന വേളയില്‍
ഇണയെ നയനങ്ങള്‍ തേടുന്നോ
നോവിനീണമീ രാത്രിയില്‍
ഉള്ളില്‍ ദീപമായ് ചേര്‍ത്തുവോ
പൂന്തെന്നലും നിന്‍ തേങ്ങലിന്‍ സ്വരം പുല്‍കിയോ 
(പനം തത്തേ...)

ഹൃദയ പ്രമദ വനത്തിലേ
പ്രണയ മുല്ല കൊഴിഞ്ഞുവോ
മനസ്സു മനസ്സിനെ തേടുമീ
രാത്രി ധാത്രിയും കേണുവോ
പൂനിലാവും നിന്‍ നോവിലിന്നലിഞ്ഞു പോയോ
(പനം തത്തേ...)

3

എന്‍റെ പ്രേമ പരാഗം നിനക്കായ്‌
മാനത്തെ വെള്ളിച്ചെപ്പില്‍ കാത്തു വെച്ചു
താലത്തില്‍ മല്ലിപ്പൂപോല്‍ കോര്‍ത്തു വെച്ചു

താരമ്പന്‍ തൊടുത്ത വെണ്‍മലര്‍ ബാണത്തില്‍
നിന്‍ മാറില്‍ അണിയാന്‍ താലി വെച്ചു
നെറുകില്‍ തൂവാന്‍ നുള്ള് ചുമപ്പു വെച്ചു
(എന്‍റെ പ്രേമ...)

വെണ്‍വിധു ചിന്നിയ അമൃതനിലാവില്‍
നിനക്കു കണിയായ് കൊന്ന വെച്ചു
നിനക്കു മീട്ടാന്‍ പ്രഭാ തന്തി വെച്ചു
(എന്‍റെ പ്രേമ...)

സിന്ദൂരം ചാര്‍ത്തിയ സന്ധ്യയ്ക്ക് മാനത്ത്
ഇന്ദീവരം നിനക്കിറുത്തു വെച്ചു
നിനക്കുറങ്ങാന്‍ നിലാ ശയ്യ വെച്ചു
(എന്‍റെ പ്രേമ...)

2

നിന്നെയോര്‍ത്താല്‍ എന്‍റെയുള്ളില്‍ അലയാട്ടം, ചാരെ
നീയണഞ്ഞാല്‍ എന്‍റെയുള്ളില്‍ മയിലാട്ടം
നീ ചിരിച്ചാല്‍ ദൃശ്യമല്ലോ മധുവസന്തം
നീ മൊഴിഞ്ഞാല്‍ ശ്രവ്യമല്ലോ രാഗമേളം

സ്നേഹമല്ലോ ഇത് പ്രേമമല്ലോ
നിന്‍റെയുള്ളിലെന്നും ഞാന്‍ തപസിരിയ്ക്കും
ഗന്ധര്‍വന്മാരും ദേവസുന്ദരന്മാരും, കാണാ-
മായയില്‍ നാമൊന്നായലിഞ്ഞു ചേരും
(നിന്നെയോര്‍ത്താല്‍...)

മാനിനി നീ കാവ്യകല്പനയോ, സ്നേഹം
ഏതോ ജന്മസുകൃതത്തിന്‍ മധുരമല്ലോ
സങ്കല്‍പ്പങ്ങളും സ്വപ്നമോഹിതങ്ങളും
നിന്നോടൊപ്പമെന്‍ മിഴിച്ചെപ്പില്‍ അടച്ചു വയ്ക്കും
(നിന്നെയോര്‍ത്താല്‍...)